RSS

Dear All Merry Christmas and Happy New year .

*




Showing posts with label Deepika. Show all posts
Showing posts with label Deepika. Show all posts

ദൈവകൃപാ താരകങ്ങള്‍


ഡോ. ജോര്‍ജ് തയ്യില്‍ (ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍)

കഴിഞ്ഞകാല ക്രിസ്മസിനെപ്പറ്റി ആലോചിക്കുമ്പോള്‍ എന്റെ മനസു പായുന്നതു ജര്‍മനിയിലേക്കാണ്. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയായി എന്റെ പഠനത്തിന്റെയും ജോലിയുടെയുമൊക്കെ നല്ലഭാഗം കഴിഞ്ഞതു ജര്‍മനിയിലാണ്. അവിടെ ഏതാണ്ട് 20 വര്‍ഷം ഞാന്‍ ഉണ്ടായിരുന്നു. അവിടത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേകതകളും ആഴവുമൊക്കെ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ ഡിസംബര്‍ പകുതികഴിയുമ്പോള്‍ ഒരു ആഘോഷം എന്ന നിലയില്‍ ക്രിസിമസ് സീസണ്‍ കടന്നുവരുകയാണെങ്കിെല്‍, അവിടെ നവംബര്‍ എത്തുന്നതോടെ തന്നെ ക്രിസ്മസ് ആഘോഷങ്ങളും അലങ്കാരങ്ങളും ആരംഭിക്കകയായി. ക്രിസ്മസ് ആഘോഷിക്കേണ്ടത് അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാവണമെന്ന തിരിച്ചറിവ് അവിടത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നാണ് എനിക്കു ബോധ്യമായത്. അതിന് ഒരു പ്രധാനകാരണം അന്നത്തെ ഞങ്ങളുടെ കര്‍ദിനാള്‍ റാറ്റ്സിംഗറുമായുള്ള (ഇന്നത്തെ മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍) ബന്ധമാണ്. അദ്ദേഹം അന്നു ഞങ്ങളുടെ ആര്‍ച്ച്ബിഷപ്പും ഹോസ്റല്‍ പേട്രണുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യവും സ്നേഹവും ഏറെ അനുഭവിക്കാന്‍ അവസരം ലഭിച്ച അക്കാലത്തെ രംഗങ്ങളാണു ക്രിസ്മസിലെ മനോഹര ഓര്‍മകളായി എനിക്കു തോന്നിയിട്ടുള്ളത്. അന്നു ക്രിസ്മസിനെപ്പറ്റി അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ പലതും എന്റെ ഓര്‍മകളില്‍ നിറയുന്നു. ഈസ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണു ക്രിസ്മസ് എന്ന് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിന്നു ഞാന്‍ മനസിലാക്കിയിട്ടുണ്ട്.

ക്രിസ്മസ് എന്നും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മഹോത്സവമായി തിരിച്ചറിയപ്പെടുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയും ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനവും പാടിയ മാലാഖാവൃന്ദത്തിന്റെ ഗാനം വിശ്വത്തിനെന്നും സ്വീകരിക്കാവുന്ന സന്ദേശമാണ്. അതു ഹൃദയത്തില്‍ സ്വീകരിച്ച് നിര്‍മലതയും സഹാനുഭൂതിയും നമ്മില്‍ വളര്‍ത്തി ബന്ധങ്ങളില്‍ ഊഷ്മളതയുണ്ടാക്കുകയെന്ന തിരിച്ചറിവും ക്രിസ്മസില്‍ നിന്നു സ്വാംശീകരിക്കേണ്ടതുണ്െടന്നു ഞാന്‍ കരുതുന്നു. ദുഃഖങ്ങള്‍ മാറ്റി പ്രത്യാശയും പ്രതീക്ഷയും വിരിയിച്ച് ജന്മമെടുക്കുന്ന യേശുനാഥനിലേക്കു രക്ഷയ്ക്കായി അണയാനുള്ള മഹാഭാഗ്യമാണല്ലോ ക്രിസ്മസിലൂടെ കരഗതമാകുന്നത്. അതിനുള്ള അവസരം ദൈവം തന്റെ അനന്തമായ സ്നേഹത്താല്‍ എല്ലാ മനുഷ്യര്‍ക്കുമായി തുറന്നുതന്നിരിക്കുന്നു.

ക്രിസ്മസ് നാനാജാതി മതസ്ഥരോടുള്ള സഹിഷ്ണുതയും സ്നേഹവും ഊട്ടിയുറപ്പിക്കാനുള്ള അവസരമായി കാണേണ്ടതുണ്ട്. എന്നു മാത്രമല്ല, വ്യക്തികള്‍ എത്രകണ്ടു തങ്ങളിലേക്കു തന്നെ ചുരുങ്ങിയിരിക്കുന്നുവെന്ന് ഓര്‍ക്കുക. പഴയകാല കുടുംബപശ്ചാത്തലങ്ങള്‍ നമ്മുടെയിടയില്‍ നിന്നു മാറിയിരിക്കുന്നു. അണുകുടുംബമെന്ന ഇന്നത്തെ മൂന്നാള്‍ സംഗമ വേദിയില്‍പ്പോലും പരസ്പരസ്നേഹവും മനസിലാക്കലും ആവശ്യത്തിന് ഉണ്ടാവാതെ ഓരോരുത്തരും അവനവനിലേക്കു ചുരുങ്ങിപ്പോകുന്ന ചിത്രമാണു നമ്മുടെ കുടുംബങ്ങളില്‍ കാണുന്നത്. അതില്‍നിന്നു മാറണമെന്ന ഓര്‍മപ്പെടുത്തല്‍ ക്രിസ്മസ് നല്‍കുന്നുണ്ട്. എളിമയുടെ കൂടാരമായി കുടുംബങ്ങള്‍ മാറണമെന്നു ക്രിസ്മസ് ഉപദേശിക്കുന്നു. സ്ഥലമില്ലെന്നു പറഞ്ഞു കൊട്ടിയടച്ച സത്രമുറികളാവാതെ, ഇനിയും ഉള്‍ക്കൊള്ളാന്‍ സ്ഥലം ബാക്കിയെന്ന കാലിത്തൊഴുത്തിന്റെ വിശാലത ഹൃദയത്തില്‍ കൊണ്ടുവരാന്‍ ക്രിസ്മസ് ക്രിസ്ത്യാനിയെയെന്നല്ല ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു.

മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളാല്‍ നമ്മുടെ സമൂഹം വിങ്ങുന്നു. അനാഥാലയങ്ങളിലെ അടഞ്ഞമുറികളിലെ അവരുടെ വിങ്ങല്‍ എല്ലാ മക്കളുടെയും കഠിന ഹൃദയങ്ങളില്‍ ഈ ദിവസ ങ്ങിലെങ്കിലും എത്തട്ടെ. വാങ്ങാനല്ല, കൊടുക്കാനും, ശേഖരിക്കാനല്ല, പങ്കുവയ്ക്കാനും നാം പഠിക്കേണ്ടതുണ്ട്. അതുവഴി നമ്മുടെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും സമൂഹജീവിതത്തെയും നമുക്കു ക്രമപ്പെടുത്താന്‍ കഴിയുന്നു. നമുക്കു നഷ്ടപ്പെട്ടുപോകുന്ന നന്മകള്‍ തിരിച്ചുപിടിക്കാം. ക്രിസ്മസിന്റെ നന്മകള്‍ പ്രകാശിക്കുന്ന ദൈവകൃപാതാരകങ്ങളാകട്ടെ നമ്മുടെ ജീവിതങ്ങള്‍.

കാരുണ്യത്തിന്റെയും എളിമയുടെയും സന്ദേശം


ജസ്റീസ് കെ.ടി. തോമസ്

ഹേറോദേസ് രണ്ടുവയസില്‍ താഴെയുള്ള ശിശുക്കളെയെല്ലാം വാളിനിരയാക്കാന്‍ കല്പനയിറക്കി. എല്ലാ ശിശുക്കളും വധിക്കപ്പെട്ടെങ്കിലും ദൈവികപദ്ധതിയിലൂടെ ഉണ്ണിയേശു മാത്രം രക്ഷപ്പെട്ടു. യേശുവിലൂടെ ദൈവിക പദ്ധതി പൂര്‍ത്തിയാകേണ്ടതിനാല്‍ ദൈവമാണു തിരുക്കുമാരനെ സംരക്ഷിച്ചത്. സാംക്രമിക രോഗങ്ങളും ദാരിദ്യ്രവും മൂലം ഒരുപാട് കുഞ്ഞുങ്ങള്‍ ശൈശവാവസ്ഥയില്‍ മരണപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ബാല്യത്തില്‍ നിരവധിയായ പീഡകള്‍ ഉണ്ടായിട്ടുണ്െടങ്കിലും ദൈവം സംരക്ഷിച്ച് ഇന്നത്തെ അവസ്ഥയിലേക്കു വളര്‍ത്തി. ദൈവത്തിനു നമ്മെക്കുറിച്ചു പദ്ധതിയും പ്രതീക്ഷയുമുള്ളതിനാലാണു സംരക്ഷണം നല്‍കി നമ്മുടെ ജീവനെ ഇന്നേവരെ പോറ്റിയത്. രോഗങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും ദൈവം നമ്മെ സംരക്ഷിക്കുന്നു എന്ന തിരിച്ചറിവ് ഏവരിലുമുണ്ടാകണം. അതിനാല്‍ ഓരോ ദിവസവും ദൈവത്തിന്റെ ഔദാര്യമാണ്. ദൈവം ആഗ്രഹിക്കും വിധമുള്ള നന്മ എല്ലാവര്‍ക്കും ചെയ്തുകൊടുക്കാന്‍ നമുക്ക് കടപ്പാടുണ്ട്. നമ്മുടെ കരങ്ങള്‍ നമ്മെ താങ്ങാനുള്ളതല്ല മറിച്ച് മറ്റുള്ളവരെ താങ്ങാനുള്ളതാണ്.

പങ്കുവയ്ക്കലിന്റെയും ദാനധര്‍മത്തിന്റെയും അവസരമാണ് നോമ്പും ക്രിസ്മസും. ലോകത്തിന് അവകാശപ്പെട്ട ശതകോടികളുടെ സ്വത്ത് ഏതാനുംപേര്‍ സ്വന്തമാക്കി വയ്ക്കുന്നതിനാലാണ് ഇന്ത്യയില്‍ ദാരിദ്യ്രം അവശേഷിക്കുന്നത്. ഭക്ഷ്യസാധനങ്ങളും മറ്റുവിഭവങ്ങളും പങ്കുവച്ചാല്‍ എല്ലാവരുടെയും ദാരിദ്യ്രം മാറുമെന്നു മാത്രമല്ല മിച്ചം ഉണ്ടാവുകയും ചെയ്യും. പങ്കുവയ്ക്കാനുള്ള വിമുഖത മാറിയാല്‍ വിശന്നുമരിക്കുന്നവരായി സമൂഹത്തില്‍ ആരുമുണ്ടാകില്ല. വിശക്കുന്ന കുഞ്ഞിന്റെ കരച്ചില്‍ പുല്‍ത്തൊഴുത്തിലെ ഉണ്ണിയുടെ കരച്ചിലായി കാണുമ്പോള്‍ നമ്മുടെ മനസില്‍ മാറ്റമുണ്ടാകും. അഞ്ച് അപ്പത്തെ അയ്യായിരം പേര്‍ക്കു പങ്കുവയ്ക്കുകവഴി അല്പം വിഭവത്തെപ്പോലും അനേകായിരങ്ങളുടെ ആശ്വാസത്തിന് യേശു വിനിയോഗിച്ചു എന്ന ആശയമാണ് നമ്മില്‍ ഉണ്ടാവേണ്ടത്. സ്വാര്‍ഥതയെ കീഴ്പ്പെടുത്താനുള്ള അരൂപി ക്രിസ്മസ് നോമ്പില്‍ നമ്മിലുണ്ടാകണം.

രക്ഷയുടെ അടയാളമാണ് ഓരോ ക്രിസ്മസും. ദൈവം പ്രിയപുത്രനെ ലോകത്തിനു രക്ഷകനായി നല്‍കി. നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരബലിയാണ് യേശു സഹനജീവിതത്തിലൂടെ അര്‍പ്പിച്ചത്.

ദൈവപുത്രനും രാജാധിരാജനുമായ യേശു പിറന്നതു കാലിത്തൊഴുത്തിലാണ്. മനുഷ്യവാസത്തിനു യോഗ്യമല്ലാത്ത തൊഴുത്തില്‍ ജനിച്ച് അവിടുന്ന് ദാരിദ്യ്രത്തിന്റെയും എളിമയുടെയും സന്ദേശം ലോകത്തെ അറിയിച്ചു. പാര്‍ക്കാന്‍ വീടില്ലാത്ത അനേകായിരം പേര്‍ നമ്മുടെ രാജ്യത്തു കഴിയുന്നുണ്െടന്ന ഓര്‍മ നമ്മിലുണ്ടാവണം. ഉണ്ണിയേശുവിനെ പൊതിഞ്ഞതു പഴന്തുണിയിലാണ്. കടുത്ത തണുപ്പിനെ അകറ്റാന്‍ ഉപേക്ഷിക്കപ്പെട്ട വസ്ത്രം ആദ്യമായി ശരീരത്തില്‍ പൊതിയുകവഴി യേശു ദാരിദ്യ്രത്തിന്റെ സന്ദേശം നമ്മെ അറിയിക്കുന്നു. ആ ക്രിസ്മസ് വേളയില്‍ മറിയത്തിനും യൌസേപ്പിനും ഭക്ഷണം ഉണ്ടായിരുന്നോ എന്നു പോലും സംശയിക്കണം. ഉടുക്കാന്‍ വസ്ത്രമില്ലാത്തവരോടും വിശക്കുന്നവരോടും നമുക്ക് കരുണയുണ്ടാകണം.

ജനിച്ചുവീഴുന്ന കുഞ്ഞിനു പരസഹായമില്ലാതെ ജീവിക്കാനോ നീങ്ങാനോ പറ്റില്ല. ഉണ്ണിയേശുവിനു മറിയത്തിന്റെയും യൌസേപ്പിന്റെയും സംരക്ഷണം ലഭിച്ചു. ഇത്തരത്തില്‍ നിസഹായരും നിശ്ചലരുമായ അനേകായിരങ്ങള്‍ ശാരീരിക ന്യൂനതകളില്ലാത്ത നമ്മെപ്പോലെയുള്ളവരുടെ താങ്ങും തണലും അര്‍ഹിക്കുന്നവരാണ്. കാരുണ്യമുള്ള മനസ് ഈ വേളയില്‍ നമ്മില്‍ ഉണ്ടാവണം. നല്ല മനസുള്ളവര്‍ക്കു സമാധാനം എന്നാണ് ആദ്യ ക്രിസ്മസ് കരോള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഗാനമായി മാലാഖമാര്‍ പാടിയത്. നല്ല മനസുണ്ടാകാന്‍ നമ്മില്‍ ഏറെ മാറ്റങ്ങള്‍ അനിവാര്യമാണ്. പുല്‍ക്കൂടും തിരുപ്പിറവിയും നല്‍കുന്ന സന്ദേശങ്ങള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ക്രിസ്മസ് ശാന്തിയുടെയും സമാധാനത്തിന്റെയും പുണ്യവേളയായി മാറും.

ഇരുട്ടില്‍ തെളിഞ്ഞുകത്തുന്ന ചൂട്ടുകറ്റ


ഡോ. ഡി. ബാബുപോള്‍ (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി)

എന്റെ ബാല്യകാലത്ത് രണ്ടു ക്രിസ്മസുകള്‍ ഉണ്ടായിരുന്നു. പാശ്ചാത്യ സഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചു ഡിസംബര്‍ 25 തന്നെ ക്രിസ്മസ് ആയി ആചരിക്കുമ്പോള്‍ പൌരസ്ത്യ സഭകള്‍ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി ആദ്യത്തെ ആഴ്ചയാണ് ക്രിസ്മസ് ആചരിച്ചു വന്നത്. 1952 മുതലാണ് എന്നാണ് ഓര്‍മ പൌരസ്ത്യ സഭകളും ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതോടെ കേരളത്തില്‍ ക്രിസ്മസ് ദിനം ഏകീകൃതമായി (തൃശൂരിലെ കല്‍ദായ സുറിയാനികള്‍ ഇപ്പോഴും പഴയ കലണ്ടര്‍ ആണ് ഉപയോഗിക്കുന്നത്.

അവിടെ മാത്രമുള്ള ചെറിയ വിഭാഗം ആയതുകൊണ്ട് പൊതുവില്‍ കേരളത്തില്‍ ഡിസംബര്‍ 25നു ക്രിസ്മസ് ആഘോഷിച്ചു വരുന്നു എന്നു പറയാവുന്നതാണ്.) ബാല്യകാലത്തെ ക്രിസ്മസ് സ്മരണകളില്‍ ഇരുട്ടില്‍ തെളിഞ്ഞു കാണുന്ന ചൂട്ടുകറ്റകളാണ് ആദ്യത്തെ ഓര്‍മ. കുന്നിന്റെ ചരുവിലായിരുന്നു വീട്. വീടിനു മുന്നില്‍ ആലുവ- മൂന്നാര്‍ റോഡ്. റോഡ് എന്നു പറഞ്ഞാല്‍ ചെമ്മണ്‍ പാതയാണ്. അന്നു മുന്നാറില്‍ നിന്നു കൊച്ചി തുറമുഖത്തേക്കു കണ്ണന്‍ ദേവന്റെ തേയില കൊണ്ടു പോകുന്ന ലോറികളാണ് പ്രധാന വാഹനം. ആ ചെമ്മണ്‍ പാതയ്ക്ക് അപ്പുറത്ത് പള്ളി. പള്ളിയുടെ മുന്നില്‍ ആല്. ആലിന്റെ കൊമ്പുകളില്‍ മിന്നാമിനുങ്. പിന്നെ അങ്ങോട്ട് നോക്കെത്താ ദുരം പാടമാണ്. വെളുപ്പിനെ പള്ളിയില്‍ പോകാന്‍ കുത്തി ഉണര്‍ത്തുന്ന വേളയില്‍ കണികാണുന്നതു ചൂട്ടുകറ്റകളുമായി പള്ളിയിലേക്കു നടക്കുന്ന കുടുംബങ്ങളെ. പള്ളിയില്‍ ആട്ടിടയന്‍മാരുടെ ഓര്‍മയില്‍ തീജ്വാലയുടെ ശുശ്രൂഷ നടക്കും. അതു കഴിഞ്ഞാണ് വിശുദ്ധ കുര്‍ബാന. ക്രിസ്മസ് കരോള്‍ ഉണ്ടായിരുന്നു. പത്തോ, പന്ത്രണ്േടാ സണ്‍ഡേ സ്കൂള്‍ കുട്ടികളാണ് സംഘാംഗങ്ങള്‍. ഒരു നക്ഷത്ര വിളക്കുണ്ടാകും. പെട്രോമാക്സ് തലയില്‍ വച്ചു വടക്കന്‍ കുഞ്ഞിപൈലി മുന്നില്‍ നടക്കും. ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ ഉടനെ അധ്യാപകരില്‍ ഒരാള്‍ ഒരു ചേങ്ങല അടിക്കും. അപ്പോള്‍ വീട്ടുകാര്‍ മുന്‍വശത്ത് ഹാജരാകും. പെണ്ണുങ്ങളൊക്കെ വാതിലിന്റെ ഇടയില്‍ കൂടെയാകും നോക്കുക. ഒന്നു രണ്ടു പാട്ടുകള്‍ എന്തോ പാടും. പാട്ട് ഓര്‍മയില്ല, പാടുന്ന സമ്പ്രദായം ഓര്‍ത്തിട്ട് കാര്യവുമില്ല. കോതയുടെ പാട്ട്, കഴുതയുടെ രാഗം എന്നാണ് മനസില്‍ തെളിയുന്നത്. രണ്ട് പാട്ട് കഴിയുമ്പോള്‍ അധ്യാപകന്‍ ഉറക്കെ പറയും- 'ദൂതന്‍ അവരോട്.' അപ്പോള്‍ ഞങ്ങള്‍ പീക്കിരികള്‍ ഏറ്റു പറയും- 'ദൂതന്‍ അവരോട്.' അധ്യാപകന്‍: 'ഭയപ്പെടേണ്ട.' ഞങ്ങള്‍: 'ഭയപ്പെടേണ്ട.' അങ്ങനെ ആട്ടിടയന്‍മാര്‍ക്കു മാലാഖമാര്‍ നല്‍കിയ സന്ദേശം മുഴുവന്‍ പറഞ്ഞുകഴിയുമ്പോള്‍ പഴയ ചേങ്ങലക്കാരന്‍ വീണ്ടും പ്രയോഗം നടത്തും. 'ഞങ്ങള്‍ പോകുന്നു' എന്നാണ് രണ്ടാമത്തെ ചേങ്ങലയുടെ അര്‍ഥം. വടക്കന്‍ കുഞ്ഞിപൈലി മുന്നോട്ട്. ലക്ഷം ലക്ഷം ഇല്ലെങ്കിലും ഞങ്ങള്‍ പിന്നാലെ. പാട വരമ്പുകളിലൂടെയും, പുരയിടങ്ങളിലെ ഇടവഴികളിലൂടെയും ഞങ്ങള്‍ അങ്ങനെ തപ്പിത്തടഞ്ഞു നടന്ന ആ ഒരു കാലം ഇന്നും മനസില്‍ ഉണ്ണിയേശുവിനോടും യേശുവിന്റെ അമ്മയോടുമുള്ള സ്നേഹം മനസ്സില്‍ നിറയ്ക്കുവാന്‍ പോന്ന ഒരു ഓര്‍മയാണ്. ക്രിസ്മസിനെക്കുറിച്ചു അതിനുശേഷം കഴിഞ്ഞ ആറു പതിറ്റാണ്ടുകളില്‍ ഞാന്‍ ഒരുപാടു വായിച്ചു. ധാരാളം പ്രസംഗങ്ങള്‍ പറഞ്ഞു. എങ്കിലും ഇപ്പോള്‍ എനിക്കു തോന്നുന്നു ആ കുന്നത്തുനാടന്‍ ബാല്യകാലത്ത് നാട്ടിന്‍ പുറത്ത് സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ ആചരിച്ചു വന്ന ക്രിസ്മസിനാണ് ആ മഹാ ദിനത്തിന്റെ യഥാര്‍ഥമായ അര്‍ഥമെന്ന്.

സകല ജനത്തിനും ഉണ്ടാകുവാനുള്ള സന്തോഷമാണ് ദൂതന്‍ അറിയിച്ച ക്രിസ്മസ്. എനിക്കും എന്റെ കെട്ടിയോള്‍ക്കും മാത്രമായുള്ള ഒരു ക്രിസ്മസ് ഉണ്ടാവുക വയ്യ. മെത്രാനും കപ്യാര്‍ക്കും, കളക്ടര്‍ക്കും ദഫേദാര്‍ക്കും, സ്ത്രീക്കും പുരുഷനും, സമ്പന്നനും ദരിദ്രനും എല്ലാവര്‍ക്കും സന്തോഷം ഉണ്ടാകുമ്പോള്‍ മാത്രമാണ് ക്രിസ്തുവിന്റെ ജനനം സംഭവിക്കുന്നത്. മറിച്ചു പറഞ്ഞാല്‍ ക്രിസ്തു ജനിക്കുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ടത് ഈ സന്തോഷമാണ്.

പുല്‍ത്തൊട്ടിയില്‍ ശാന്തമായി ഉറങ്ങുന്ന ശിശു, ആ ശിശുവിനെ നോക്കി 'എല്ലാം ഉള്ളില്‍ സംഗ്രഹിച്ച്' ഇരിക്കുന്ന ഒരമ്മ. കാഴ്ചകാണാന്‍ വന്ന നിഷ്കളങ്കരായ ആട്ടിടയന്മാര്‍. നക്ഷത്രങ്ങളെ പിന്തുടര്‍ന്നെത്തിയ മഹാപണ്ഡിതന്മാര്‍. ക്രിസ്തുവിനെ തിരിച്ചറിയാന്‍ വഴിയമ്പല വാസികള്‍. ക്രിസ്തുവിനെ കൊല്ലാന്‍ മോഹിച്ച ഹേറോദോസ്. ക്രിസ്തുവിനെ അന്വേഷിക്കുവാന്‍ മടിച്ച ശാസ്ത്രികള്‍. ആരും ക്രിസ്മസിനു അന്യരല്ല. അതാണ് ക്രിസ്മസിന്റെയും കാല്‍വരിയുടെയും യഥാര്‍ഥ സന്ദേശം.