RSS

Dear All Merry Christmas and Happy New year .

*




തിരിച്ചറിയുക, തിരുവാഴ്ത്ത് പാടുക


ഒഎന്‍വി

ഭൂമിയിലെങ്ങും നക്ഷത്രാകൃതിയിലുള്ള ക്രിസ്മസ് വിളക്കുകള്‍ പ്രകാശിക്കുന്നു. ഇപ്പോള്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുന്ന ദേവദൂതര്‍ക്ക്, ഭൂമി നക്ഷത്രഖചിതമായ മറ്റൊരാകാശമായി തോന്നുന്നുണ്ടാവുമോ? എങ്കില്‍, ആ കാഴ്ച കാണാന്‍ എന്തു രസമായിരിക്കും!

എന്നാല്‍ തൊട്ടടുത്ത മാത്രയില്‍ ഒാര്‍ത്തുപോകുന്നു: ഇൌ രാത്രിയില്‍ നാം തെളിക്കുന്ന വിളക്കുകള്‍ ക്ഷണികമല്ലേ? പിന്നെയും നാം ഇരുളിലേക്കുള്ള പ്രയാണം തുടരുകയല്ലേ? ഞാനൊരിക്കലെഴുതിയിട്ടുണ്ട്: ''ദീപങ്ങളൊക്കെ കെടുത്തി നാം പ്രാര്‍ഥിച്ചു: ദീപമേ! നീ നയിച്ചാലും!'' നമ്മുടെ പ്രാര്‍ഥനയും പ്രവൃത്തിയും അനന്തതയില്‍വച്ചു മാത്രം സന്ധിക്കുന്ന സമാന്തരരേഖകളായി നീളുകയല്ലേ? (അതും ഒരു പ്രതീതി മാത്രം!).

ഉമ്മറത്ത് ക്രിസ്മസ് നക്ഷത്രവിളക്ക് തൂക്കിയിടുമ്പോള്‍ എന്തിനോ ഇൌ അശുഭചിന്തകളെന്നെ അസ്വസ്ഥനാക്കുന്നു... വെളിച്ചത്തിലാശ്വാസം കൊള്ളുമ്പോള്‍ ഒളിച്ചുനില്‍ക്കുന്ന തമ:ശക്തിയെപ്പറ്റിയാലോചിച്ചുപോവുന്നു. മനസ്സ് ചോദിക്കുന്നു (ആരോടെന്നില്ലാതെ!) ''മഹായുദ്ധങ്ങള്‍ ക്രിസ്മസ് വിളക്കുകള്‍ കത്താത്ത ഡിസംബറുകളെ സൃഷ്ടിച്ചിട്ടില്ലേ? ഇനിയും സൃഷ്ടിച്ചുകൂടെന്നുണ്ടോ? ഇത്തരം ചിന്തകള്‍കൊണ്ട് ഇൌ ക്രിസ്മസ് രാവിന്റെ ആഹ്ളാദത്തെ കെടുത്തണോ?

''വേല നാളെ! ജഗത്തിനിന്നുല്‍സവ
വേളയെന്നു വിളംബരം ചെയ്യുക!''
എന്നു പാടാന്‍ പോന്ന ഒരു മനോഭാവമല്ലേ നന്ന്? അനിവാര്യമായതുമായി അനുരഞ്ജനത്തിലേര്‍പ്പെടുക. അതിജീവനത്തിന്റെ മാര്‍ഗമതാവാം. പക്ഷേ, പ്ളേറ്റോയ്ക്ക് പഥ്യമായ വഴിയേ ഹോമര്‍ക്ക് സഞ്ചരിക്കുക വയ്യ! കവി, ഇരുണ്ട തന്റെ മുറിയില്‍ മേല്‍ക്കൂരപ്പഴുതിലൂടെ വന്നിറങ്ങുന്ന വെളിച്ചത്തിന്റെ ഒരു പൊട്ടില്‍ സൂര്യനെത്തന്നെ അഭിദര്‍ശിക്കുന്നു. നേരത്തേ ഉദ്ധരിച്ച ഇൌരടിയെഴുതിയ കവി (ജി. 'വിളംബരം') തന്നെയാണ് പിന്നെയൊരിക്കല്‍ ഇങ്ങനെ കുറിച്ചത്:

'ദാരിദ്യം, രോഗം, യുദ്ധം മര്‍ത്ത്യജീവിതത്തിന്റെ
വേരിലും തടിയിലും പൂവിലും കയ്പിന്‍ ഗന്ധം!
പാരിനെ പുതുക്കുന്ന കൈയുകള്‍ ജീര്‍ണിക്കുന്നൂ
പാരിന്മേല്‍പൂശും സ്വപ്നം മായുന്നൂ വികൃതമായ്.
ചുടലച്ചാരത്തിലെ കാട്ടെരിക്കിലങ്ങിങ്ങു
വിടരും പരിഷ്കാരസംസ്കാരം കൊഴിയുന്നു.
(അന്തര്‍ദാഹം)

നേരിന്റെ ഇൌ നേര്‍ക്കാഴ്ച കണ്ട് നാം അധീരരാവരുത് എന്നതാണ് കവിയുടെ നിലപാട്. കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ടു മഹായുദ്ധങ്ങള്‍ക്കുശേഷം, ലോകത്തിന്റെ ഒാരോരോ ഭാഗത്തായി എത്രയോ യുദ്ധങ്ങള്‍!

 ''എല്ലാം മറന്നൊന്നുറങ്ങിയ രാവുകള്‍
എന്നേക്കുമായസ്തമിച്ചുപോയ്!'' എന്ന ഇന്നത്തെ മനുഷ്യാവസ്ഥ കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. രജതരേഖകളൊന്നൊന്നായി ചക്രവാളത്തില്‍നിന്നു മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. എന്നാല്‍ ശുഭകാമനയോടെ നാം മറ്റൊരു വര്‍ഷത്തെ കാത്തിരിക്കുന്നു. വീണ്ടും നാം ക്രിസ്മസ് വിളക്കുകൊണ്ടു പൂമുഖം അലങ്കരിക്കുന്നു. ജ്ഞാനികള്‍ക്ക് വഴികാട്ടിയായി കിഴക്കുദിച്ച നക്ഷത്രമായി അവ നമ്മുടെ വീട്ടുമുറ്റത്തു മാത്രമല്ല, മനസ്സിലും തെളിയട്ടെ! ക്രിസ്മസ്, ഒരു രക്ഷകന്‍ വരുമെന്ന വാഗ്ദാനമാണ്!

കിഴക്കും പടിഞ്ഞാറുമുള്ള എത്രയോ എഴുത്തുകാര്‍ക്ക് ക്രിസ്മസ് കഥയ്ക്കും കവിതയ്ക്കും പാട്ടിനുമൊക്കെ വിഷയമായിട്ടുണ്ട്. കൂട്ടത്തില്‍ എന്നെ ഏറ്റവുമധികം സ്പര്‍ശിച്ച അവിസ്മരണീയമായ ഒരു കഥയുണ്ട്. മഹാനായ ടോള്‍സ്റ്റോയിയുടെ രചനയാണ്. പാവപ്പെട്ട വൃദ്ധനായൊരു ചെരുപ്പുകുത്തി, ഉണ്ണിയേശു തന്റെ വീട്ടിലുമെത്തുമെന്ന് സ്വപ്നം കണ്ട്, കാണിക്കയായി നല്‍കാന്‍ പലതും കരുതിവയ്ക്കുന്നു. അപ്രതീക്ഷിതമായി കണ്ടെത്തുന്ന നിസ്വരായ ചിലര്‍ക്കത് നല്‍കേണ്ടി വരുന്നു. ഉണ്ണിയേശു വന്നില്ലല്ലോ എന്ന ആകുലചിന്തയോടെ ആ വൃദ്ധന്‍ വീട്ടിനുള്ളില്‍ കതകടച്ചിരിക്കുമ്പോള്‍, പലരും തന്റെ ചുറ്റും നില്‍ക്കുന്നതായി തോന്നി. ഉണ്ണിയേശുവിനായി താന്‍ കരുതിവച്ചതെല്ലാം സ്വീകരിച്ചവര്‍ തന്നെയായിരുന്നു ആ മനുഷ്യര്‍. തുടര്‍ന്ന്, സ്വപ്നത്തില്‍ കേട്ട ഉണ്ണിയേശുവിന്റെ അതേ ശബ്ദം അയാള്‍ കേള്‍ക്കുന്നു: ''എനിക്കു വിശന്നപ്പോള്‍ നീയെനിക്കാഹാരം തന്നു. ഞാന്‍ നഗ്നനായപ്പോള്‍ നീയെനിക്ക് വസ്ത്രം തന്നു. ഞാന്‍ തണുത്തുവിറച്ചപ്പോള്‍ നീയെനിക്ക് ചൂടു പകര്‍ന്നുതന്നു...''

അതേ, ഇന്നും നമ്മുടെ മുന്നില്‍ ഉണ്ണിയേശു വരുന്നു. ടോള്‍സ്റ്റോയിയെപ്പോലെതന്നെ മഹാനായ ടഗോറിന്റെ വാക്കുകള്‍കൂടി ഒാര്‍ക്കുക: ''അവന്‍ പാടത്തു പണി ചെയ്യുന്നവരുടെയും പാറയുടയ്ക്കുന്നവരുടെയും ഇടയിലാണ്.'' (ഗീതാഞ്ജലി ഒാര്‍മയില്‍നിന്ന്).

രണ്ടായിരം വര്‍ഷത്തിനപ്പുറം ആ ഉണ്ണിപ്പിറവി നിശ്ശബ്ദമറിയിച്ച, കിഴക്കുണര്‍ന്ന നക്ഷത്രത്തെപ്പോലെ, ക്രിസ്മസ് വിളക്കുകള്‍ വീണ്ടും ഭൂമുഖത്തുണരുന്നു. നാം വീണ്ടുമൊരുണ്ണിപ്പിറവിക്കു സാക്ഷ്യം വഹിക്കുന്നു മനസ്സിലെ പുല്‍ക്കൂട്ടിലാണെന്നു മാത്രം. തിരിച്ചറിയുക, തിരുവാഴ്ത്ത് പാടുക!

ആത്മാവിനെ ഒരുക്കുക; ക്രിസ്മസിനായി


ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ (കണ്ണൂര്‍ രൂപത മെത്രാന്‍)

ദൈവം മനുഷ്യനായി ബത്ലേഹമില്‍ അപ്പത്തിന്റെ ഭവനത്തില്‍ ജനിച്ച പുണ്യദിനമാണ് ക്രിസ്മസ്. ദൈവത്തിന്റെ സ്നേഹം മനുഷ്യരൂപം പൂണ്ട ദിവസമാണത്. ക്രിസ്മസ് ആഘോഷം എങ്ങനെ ആയിരിക്കണമെന്ന് ചിന്തിച്ചപ്പോള്‍ ലഭിച്ച ചില ഉള്‍ക്കാഴ്ചകള്‍ 10 കല്‍പ്പനകളായി അവതരിപ്പിക്കട്ടെ.

1. ക്രിസ്മസ് ആഘോഷങ്ങളില്‍ ക്രിസ്തുവിനെ നിങ്ങള്‍ തള്ളിക്കളയരുത്. ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ച, ദിവസത്തിന്റെ ഒാര്‍മ പുതുക്കലാണ് ആ ദിനമെന്നു മറക്കരുത്.

2. ക്രിസ്മസിനു വേണ്ടി നീ നിന്റെ ആത്മാവിനെയും ശരീരത്തെയും മനസ്സിനെയും ഹൃദയത്തെയും
ഒരുക്കണം. ക്രിസ്മസ് ആത്മവിശുദ്ധീകരണത്തിന്റെ നാളെന്ന് മനസ്സിലാക്കി ജീവിതത്തെ പരിഷ്കരിക്കണം.

3. ക്രിസ്മസില്‍ ക്രിസ്തുവിനു പകരം സാന്താക്ളോസിനെ നീ പ്രതിഷ്ഠിക്കരുത്. ഇൌ വിശുദ്ധന്‍ പങ്കുവയ്ക്കലിന്റെ വിശുദ്ധിയുടെ ഒരു പ്രതീകം മാത്രമാണ്.

4. ക്രിസ്മസിന് നീ കൊടുക്കുന്ന സമ്മാനത്തോടൊപ്പം നീ നിന്നെത്തന്നെ നല്‍കണം. നിന്റെ സമ്മാനം ലഭിക്കുന്നവര്‍ക്കു നീ നല്‍കുന്നത് സ്നേഹത്തിന്റെ ഒരു നിധിയായിരിക്കും.

5. ക്രിസ്മസിന് നിനക്കു ലഭിക്കുന്ന സമ്മാനങ്ങളുടെ മൂല്യം അതിന്റെ വിലനോക്കി നിശ്ചയിക്കരുത്. സ്വര്‍ണത്തെക്കാളും വെള്ളിയെക്കാളും കൂടുതല്‍ വിലമതിക്കുന്നതാണ് സ്നേഹം.

6. ആവശ്യത്തിലിരിക്കുന്നവരെ നീ അവഗണിക്കരുത്. നിനക്കു കിട്ടിയ അനുഗ്രഹങ്ങള്‍ പങ്കുവയ്ക്കുക. പട്ടിണി കിടക്കുന്ന ഒരാള്‍ക്ക് ഒരു പൊതി ചോറു നീ നല്‍കണം.

7. ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രബിന്ദു ഭക്ഷണമോ, മദ്യമോ അല്ല, മറിച്ച് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകളാണ്. ക്രിസ്മസ് പ്രാര്‍ഥനയുടെ ആഘോഷമാക്കണം.

8. ദൈവരാജ്യം ശിശുക്കള്‍ക്കാണ് ലഭിക്കുകയെന്നാണ് ക്രിസ്തു പറഞ്ഞത്. ശിശു സഹജമായ മനോഭാവത്തോടെ ക്രിസ്മസ് ആഘോഷിക്കണം.

9. ക്രിസ്മസിന് മറക്കാനും പൊറുക്കാനും കഴിയുന്ന ഒരു ഹൃദയം നിനക്കുണ്ടാവണം. ക്ഷമിക്കുന്നതിലൂടെ മാത്രമെ ലോകസമാധാനവും കുടുംബസമാധാനവും ഉണ്ടാവുകയുള്ളൂ.

10. ക്രിസ്മസിന് നീ നിന്റെ ഹൃദയം ക്രിസ്തുവിനു നല്‍കണം. നിന്റെ ഹൃദയത്തിന്റെ വാതില്‍ രക്ഷകനായ ക്രിസ്തുവിനു വേണ്ടി തുറന്നിടുക.
എല്ലാവര്‍ക്കും ക്രിസ്മസിന്റെ സമാധാനം നേരുന്നു.

എന്നാണ്‌ നിങ്ങളുടെ ക്രിസ്‌മസ്‌?



ജോര്‍ജ്‌ ഗ്ലോറിയ

സമൂഹത്തെ ചലിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രിസ്‌തു ഉള്ളില്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന്‌ പരിശോധിച്ചറിയാന്‍ ഈ ലേഖനം സഹായിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്പതിന്‌ എന്റെ ഇരുപത്തഞ്ചുനോമ്പ്‌ മുറിഞ്ഞു.
അല്ല മുറിച്ചു. അന്നു ഞാന്‍ നോമ്പുവീടല്‍ ആഘോഷിച്ചു. എന്തുകൊണ്ടെന്നല്ലേ? അന്നായിരുന്നു എന്റെ ക്രിസ്‌മസ്‌. എനിക്കും അതറിയില്ലായിരുന്നു. പക്ഷേ, അന്നവള്‍ യേശുവിനെ തേടി എന്റെ പുല്‍ക്കൂട്ടിലെത്തി. ഏതോ നക്ഷത്രം അവളെ നയിച്ചിരിക്കാം. അതോ ഏതോ മാലാഖമാരുടെ ഗാനാലാപവും സദ്വാര്‍ത്താ പ്രഘോഷണവും കേട്ടിട്ടോ? അറിയില്ല, യേശുവിനെ തേടി അവളെത്തിയെന്നതു നേര്‌. അപ്പോഴാണ്‌ അത്ഭുതത്തോടെ ഞാനും തിരിച്ചറിഞ്ഞത്‌, എന്റെ പാവം പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നിരിക്കുന്നു. എനിക്കെന്തു സന്തോഷമായെന്നോ? മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവാളത്തോഴര്‍ക്ക്‌ ഉപവസിക്കാനാവുമോ? നോമ്പുനോക്കാനും? ഉണ്ണി പിറന്നാല്‍ പിന്നെ നോമ്പുവീടലല്ലേ?

ആരാണീ അവള്‍ എന്നായിരിക്കും ചിന്ത. എന്റെ കൂടെ ജോലി ചെയ്യുന്ന വീണ. കഴിവും ചുറുചുറുക്കുള്ള പെണ്‍കുട്ടി. പലപ്പോഴും പല ചെറു വൈതരണികളിലും ഉപദേശം തേടി അവള്‍ അടുത്തെത്തിയിരുന്നു. എന്റെ നരച്ച മുടി നല്‌കിയ പ്രചോദനംമൂലമാണെന്നു ഞാന്‍ കരുതി. നാലു മാസമായിട്ടില്ലായിരുന്നു ഞാനിവിടെ ജോലിക്കെത്തിയിട്ട്‌. ഇങ്ങനെ ചോദിക്കാനും മറ്റുമുള്ള അടുപ്പത്തിലേക്കെത്തിയിട്ട്‌ രണ്ട്‌ മാസം. അന്നും അവളെ വേദനിപ്പിച്ച ചെറുകാര്യം പങ്കുവച്ച്‌ പരാതി പറയുകയായിരുന്നു ഉച്ചയൂണിന്റെ ഇടവേളയില്‍. അവള്‍ക്ക്‌ ഒത്തിരി വേദനിച്ചെന്നു വ്യക്തം. എല്ലാം കേട്ടിട്ട്‌ ഞാന്‍ പെട്ടെന്ന്‌ പറഞ്ഞു, ദൈവത്തിന്‌ നാം കല്‌പിച്ചുകൊടുത്തിട്ടുള്ള പല പദവികളുണ്ട്‌. സര്‍വശക്തന്‍, സര്‍വജ്ഞന്‍ തുടങ്ങിയവ. അക്കൂട്ടത്തിലൊന്നാണ്‌ ദൈവം മാറ്റമില്ലാത്തവനാണ്‌ എന്നത്‌. അതായത്‌ നമ്മുടെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ചിന്തകൊണ്ടോ ഒന്നും ദൈവത്തെ മാറ്റാനാവില്ല. ദൈവത്തെ ശുണ്‌ഠി പിടിപ്പിക്കാനോ പ്രീണിപ്പിക്കാനോ ആര്‍ക്കും ആവില്ല. നമ്മെ ചിരിപ്പിക്കാനും കരയിക്കാനും ശുണ്‌ഠി പിടിപ്പിക്കാനും ഒക്കെ മറ്റൊരാള്‍ക്കു കഴിയും എന്നു വന്നാല്‍ നാം അയാളുടെ നിയന്ത്രണത്തിലാണ്‌ എന്നു സമ്മതിക്കേണ്ടി വരും. ഏതായാലും ദൈവം ആരുടെയും നിന്ത്രണത്തിലല്ല. നമ്മള്‍ ദൈവമക്കളാണ്‌, ദൈവപൈതങ്ങളാണ്‌, ദൈവമായി വളരേണ്ടവരാണ്‌. ദൈവത്തിന്റെ ഈ ഗുണം നമ്മളിലും വളരണം. നമ്മള്‍ തന്നെയാവണം നമ്മെ നിയന്ത്രിക്കേണ്ടത്‌.

പെട്ടെന്ന്‌ അവള്‍ തിരിച്ചെന്നോടു ചോദിച്ചു: ''എനിക്കൊരു ബൈബിള്‍ തരുമോ?'' എന്നിട്ടവള്‍ കൂട്ടിച്ചേര്‍ത്തു ''അടു ത്ത ഞായറാഴ്‌ച വാങ്ങിക്കൊണ്ടു വന്നാ ലും മതി.'' നൂറില്‍പരം കിലോമീറ്ററുകള്‍ യാത്ര ചെയ്‌ത്‌ ഞാന്‍ ഞായറാഴ്‌ചകള്‍തോറും പള്ളിയില്‍ പോകുന്നത്‌ അവളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു എന്നു വ്യക്തം. മറ്റൊരു ക്രിസ്‌ത്യാനിയുമായി ഇത്രയും ഇടപഴകാന്‍ അവള്‍ക്ക്‌ അവസരം കിട്ടിയിരിക്കാന്‍ ഇവിടുത്തെ സാഹചര്യത്തില്‍ സാധ്യതയില്ല. അതുകൊണ്ടു ഞാന്‍ തിരിച്ചറിഞ്ഞു അവള്‍ തേടിയെത്തിയത്‌ എന്നില്‍ അവള്‍ അറിഞ്ഞ യേശുസാന്നിധ്യമാണെന്ന്‌. എനിക്കും ബോധ്യമായി കാര്യമെന്തൊക്കെയായാലും എന്നില്‍ യേശുസാന്നിധ്യമുണ്ടെന്ന്‌. അതേ, എന്റെ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നിട്ടുണ്ടെന്ന്‌.

അപ്പോള്‍ നമുക്കൊരു നോമ്പുവീടലൊക്കെ വേണ്ടേ? അല്ല, എന്നാണ്‌ നിങ്ങളുടെ ക്രിസ്‌മസ്‌?

നക്ഷത്രങ്ങള്‍ കെടുത്തിക്കളയരുതേ...


ഫാ. ബാബു വാവക്കാട്ട്‌

വിവിധ മേഖലകളില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അനേകം കുഞ്ഞുങ്ങളെ ദൈവം ഭൂമിയിലേക്ക്‌ അയക്കുന്നുണ്ട്‌. പക്ഷേ, മാതാപിതാക്കളുടെ വിവേകക്കുറവുമൂലം പലരും എങ്ങുമെത്താതെ പോകുന്നു.

ഓര്‍മയുടെ കണ്ണില്‍ നക്ഷത്രംപോലെ ആ പെണ്‍കുട്ടിയുണ്ട്‌. ഞാന്‍ കുറെക്കാലം മുമ്പിരുന്ന ഒരു പള്ളിയിലെ ഗായകസംഘത്തില്‍ അവളുണ്ടായിരുന്നു. മിടുക്കി, നന്നായി പാടുമായിരുന്നു. നല്ല പെരുമാറ്റം. പത്താം ക്ലാസിലാണ്‌ പഠിച്ചുകൊണ്ടിരുന്നത്‌. പത്താം ക്ലാസിലെ പരീക്ഷയുടെ സമയത്താണ്‌ നാട്ടുകാരും വീട്ടുകാരും ട്യൂഷന്‍മാസ്റ്ററുമൊക്കെ ചേര്‍ന്ന്‌ അവളുടെ തലയില്‍ പരീക്ഷാഭീതി കയറ്റിയത്‌. അതവളുടെ മനസിനെ തളര്‍ത്തി. ഞാനപ്പോഴേക്കും ആ പള്ളിയില്‍നിന്നും മാറിയിരുന്നു. ഒന്നാം ദിവസം പരീക്ഷാപേപ്പറില്‍ എഴുതിവച്ചത്‌ മുഴുവന്‍ പള്ളിയില്‍ പാടുന്ന പാട്ടുകളും പ്രാര്‍ത്ഥനകളുമായിരുന്നു. സ്‌കൂളില്‍നിന്ന്‌ അന്നു വൈകുന്നേരം വീട്ടിലേക്ക്‌ ഫോണ്‍ വന്നു.

കുട്ടിക്ക്‌ എന്തോ തകരാറു പറ്റിയിട്ടുണ്ട്‌. പരീക്ഷാപേപ്പറില്‍ എഴുതിയിരിക്കുന്നതു മുഴുവന്‍ പാട്ടും പ്രാര്‍ത്ഥനയുമാണ്‌. പരീക്ഷ ഒരു വിധത്തില്‍ എഴുതി മുഴുമിപ്പിച്ചു. പരീക്ഷ കഴിഞ്ഞ്‌ എന്റെ പള്ളിയില്‍ അവളെന്നെ കാണാന്‍ വന്നു. പക്ഷേ, ഞാനവിടെ ഉണ്ടായിരുന്നില്ല. എനിക്കു ഫോണ്‍ ചെയ്‌തു. ഞാന്‍ തിരക്കിലായിരുന്നു, കാണാനൊത്തില്ല.
ആശുപത്രിയില്‍ ഞാനവളെ കാണാന്‍ ചെല്ലുമ്പോള്‍ അവള്‍ അമ്മയോടു ചോദിച്ചു: ''ഇയാളാരാ, എന്തിനാ എന്നെ കാണാന്‍ വന്നിരിക്കുന്നത്‌?'' ഞാന്‍ ഞെട്ടി. അവളുടെ കണ്ണുകളില്‍ പഴയ നക്ഷത്രത്തിളക്കവും കുസൃതിയും അപ്പോഴുണ്ടായിരുന്നില്ല. നിര്‍വികാരമായ ഒരുതരം ശൂന്യത.

എങ്കിലും ദൈവം അവളെ കൈവിട്ടില്ല. പിന്നീട്‌ അവള്‍ പരീക്ഷ പാസായി. സംഗീതം ഐച്ഛിക വിഷയമായെടുത്ത്‌ ബിരുദാനന്തര ബിരുദവും കഴിഞ്ഞു. ഒരിക്കല്‍ അവരെല്ലാവരുംകൂടി എന്നെ കാണാന്‍ വന്നിരുന്നു. ഏതോ റേഡിയോ നിലയത്തില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ്‌ വരുന്ന വഴി.

മിടുക്കിയായിരിക്കുന്നു. അവളുടെ കണ്ണുകളില്‍ പഴയ നക്ഷത്രത്തിളക്കം മടങ്ങിവന്നിരിക്കുന്നത്‌ ഞാന്‍ സന്തോഷത്തോടെ കണ്ടു. പണ്ടൊരിക്കല്‍ കുറച്ചു കാലത്തേക്കെങ്കിലും കലങ്ങിപ്പോയ അവളുടെ മനസിനെയും ബുദ്ധിയെയും കുറിച്ച്‌ ഞാനപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. ഓരോ കുഞ്ഞിനെയും എത്രയോ കഴിവുകള്‍ നല്‌കിയാണ്‌ ദൈവം ഈ ഭൂമിയിലേക്ക്‌ അയക്കുന്നത്‌. നേരാംവണ്ണം പരിശീലിപ്പിച്ചാല്‍ ഓരോ മേഖലയിലും അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവര്‍.

പക്ഷേ, മാതാപിതാക്കള്‍ സ്വന്തം സ്വപ്‌നങ്ങള്‍ക്കും താല്‌പര്യങ്ങള്‍ക്കുമനുസരിച്ച്‌ അവരെ ഉരുക്കി വാര്‍ക്കാന്‍ ശ്രമിക്കുന്നു. കൂടുതല്‍ പണം കിട്ടുന്ന തൊഴില്‍മാത്രം ലക്ഷ്യം വച്ച്‌ പഠിപ്പിച്ച്‌ കുട്ടികളുടെ സ്വഭാവിക കഴിവുകളെയും പ്രതിഭയെയും അവര്‍ നശിപ്പിച്ചുകളയുന്നു. കലാസാംസ്‌കാരിക മേഖലകളില്‍ പ്രതിഭകളില്ലാത്ത ഒരു കാലഘട്ടത്തിലേക്ക്‌ നാം കടക്കുന്നതും അതുകൊണ്ടാണ്‌. ദൈവം ദാനമായി തരുന്ന അമൂല്യനിധികളായ കുഞ്ഞുങ്ങള്‍ തങ്ങളുടെ സ്വന്തമെന്നതിനെക്കാളുപരി ദൈവത്തിന്റെ സ്വന്തമാണെന്നും, സ്വാഭാവിക കഴിവുകള്‍ക്ക്‌ അനുസൃതമായി ദൈവത്തിനും മനുഷ്യനും പ്രീതികരമായ രീതിയില്‍ അവരെ വളര്‍ത്തിക്കൊണ്ടുവന്ന്‌ ലോകത്തിന്‌ സമ്മാനിക്കുകയാണ്‌ തങ്ങളുടെ കടമയെന്നുമുള്ള പൂര്‍ണ അവബോധത്തിലേക്ക്‌ മാതാപിതാക്കളില്‍ കുറെപ്പേരെങ്കിലും ഇനിയും വളരേണ്ടിയിരിക്കുന്നു.

മനുഷ്യാവതാരത്തിന്റെ നിഗൂഢത ഒരു ക്രിസ്‌മസ്‌ ധ്യാനം




കര്‍ദ്ദിനാള്‍ ബേസില്‍ ഹ്യുമ്

ആത്മീയജീവിതത്തില്‍ വളര്‍ച്ച ഉണ്ടാകുന്നതിനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴും അതു കൂടുതല്‍ ശുഷ്‌കമാകുന്നതിന്റെ കാരണമെന്താണ്‌ ?

ക്രിസ്‌മസിന്റെ അര്‍ത്ഥം യേശുക്രിസ്‌തു മനുഷ്യനായിത്തീര്‍ന്നു എന്നതാണ്‌. അതുതന്നെയാണ്‌ ഏറ്റവും അത്ഭുതകരമായ സത്യവും ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവും. ദൈവത്തിന്റെ ശക്തിയും സ്‌നേഹവും ജീവനും മാംസവും രക്തവും ആയിത്തീര്‍ന്നു. ആ നിമിഷം മുതല്‍ നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ജീവിതത്തിലും സ്‌നേഹത്തിലും നമ്മുടെ മരണവേദനയില്‍പോലും അവിടുന്ന്‌ പങ്കുചേര്‍ന്ന്‌ നമ്മിലൊരുവനായി ദൈവം മാറിയിരിക്കുന്നു. ഇതാ... ദൈവം നമ്മോടുകൂടെ ''ഇമ്മാനുവേല്‍.'' അതാണ്‌ ക്രിസ്‌മസ്‌. മാനുഷികതയും ദൈവികതയും ഒന്നായിച്ചേരുന്ന ക്രിസ്‌തുവിന്റെ ജനനം സ്വര്‍ഗത്തിന്റെ ഭൂമിയിലേക്കുള്ള എഴുന്നള്ളിവരവാണ്‌.
ഒരു ശിശുവിനെ ശിഷ്യന്മാരുടെ മുന്നില്‍ നിര്‍ത്തിയിട്ട്‌ യേശു പറഞ്ഞു: ''സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല'' (മത്തായി 18:3). പുല്‍ക്കൂടിനു മുന്നില്‍ ഉണ്ണിയേശുവിന്റെ മുഖത്തേക്ക്‌ നോക്കി മുട്ടുകുത്തി നില്‌ക്കുന്ന ഒരു കുട്ടിയെ സങ്കല്‌പിക്കുക. അത്ഭുതത്തിന്റെയും ആനന്ദത്തിന്റെയും ഭാവങ്ങള്‍ ആ കുഞ്ഞിലുണ്ടാകും. ക്രിസ്‌മസിന്റെ കഥ പലയാവര്‍ത്തി കേട്ടിട്ടുള്ള കുഞ്ഞ്‌ പുല്‍ക്കൂട്ടിലൂടെ ആ കഥ വീണ്ടും ദൃശ്യരൂപത്തില്‍ ഉള്‍ക്കൊള്ളുകയാണ്‌.

ഒരു കൊച്ചുകുട്ടിക്ക്‌ പുല്‍ക്കൂടിന്റെ മുന്നില്‍ മുട്ടുകുത്താനും കൈകള്‍കൂപ്പി ഉണ്ണിയേശുവിനെ വണങ്ങാനുമുള്ള സ്വാഭാവിക പ്രവണതയുണ്ടാകും. നമുക്കും അതിനു കഴിയണം. അതിനായി നമ്മുടെ സ്വാതന്ത്ര്യത്തെയും ഞാന്‍ ഭാവത്തെയും അടിയറവയ്‌ക്കാന്‍, എളിമയുള്ളവരാകാന്‍ ഈ ക്രിസ്‌മസ്‌ നമ്മെ വിളിക്കുകയാണ്‌. ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തികളുടെ മുന്നില്‍ ആദരവോടെ മുട്ടുകുത്താനും പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്കായി മനസു തുറന്നു കൊടുക്കാനും തയാറാകുന്നില്ലെങ്കില്‍ നമ്മുടെ ആത്മീയജീവിതം ശുഷ്‌കമായിത്തീരും.

ഒരു സന്ദര്‍ശകന്റെ കഥ
നഗരവീഥികളിലൂടെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ആ മനുഷ്യന്റെ നോട്ടം യാദൃശ്ചികമായിട്ടാണ്‌ കത്തീഡ്രലിന്റെ ഉയര്‍ന്ന ഗോപുരത്തില്‍ പതിച്ചത്‌. ദേവാലയ ഗോപുരം അയാളെ ദേവാലയത്തിലേക്ക്‌ വിളിക്കുന്നതുപോലെ തോന്നി. ദേവാലയത്തില്‍ പോവുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്ന വ്യക്തിയായിരുന്നില്ല. എന്നിട്ടും ഏതോ കാന്തികശക്തിയാല്‍ വലിച്ചടുപ്പിക്കുന്നതുപോലെ അയാള്‍ കത്തീഡ്രലിന്റെ അകത്തേക്ക്‌ പ്രവേശിച്ചു.

ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്രൂശിത രൂപമാണ്‌ അയാള്‍ ആദ്യം ശ്രദ്ധിച്ചത്‌. ആ കാഴ്‌ച കണ്ട്‌ അയാള്‍ ഞെട്ടി. യുദ്ധരംഗത്തും കലാപഭൂമികളിലും മനുഷ്യന്റെ ക്രൂരതയേറ്റുവാങ്ങിയ പല ജീവിതങ്ങളെയും താന്‍ കണ്ടിട്ടുണ്ട്‌. പക്ഷേ, ഇതാ പീഡിതനും തകര്‍ക്കപ്പെട്ടവനും മൃതനും ആയ ഒരാള്‍ കുരിശില്‍ തറയ്‌ക്കപ്പെട്ടിരിക്കുന്നു. ആരാണീ മനുഷ്യന്‍? എന്താണ്‌ ഈ ക്രൂരമായ ശിക്ഷയ്‌ക്ക്‌ അയാളെ അര്‍ഹനാക്കിയത്‌? അയാള്‍ക്കൊ ന്നും മനസിലായില്ല. അയാള്‍ വിശാലമായ കത്തീഡ്രലിലെ പല ചാപ്പലുകളും കടന്ന്‌ ഒരു പുല്‍ക്കൂടിന്റെ മുന്നിലെത്തി. അവിടെ ഒരു കൊച്ചുപെണ്‍കുട്ടി പുല്‍ ക്കൂട്ടിലെ ശിശുവിന്റെ മുഖത്തേക്ക്‌ അത്ഭുതാദരവുകളോ ടെ നോക്കിനില്‌ക്കുന്നു. അയാ ള്‍ ആ പെണ്‍കുട്ടിയോട്‌ ചോ ദിച്ചു: ''ആരാണീ ശിശു?'' ''അത്‌ യേശുവാണ്‌'' അവളുടന്‍ മറുപടി പറഞ്ഞു.
''എന്തിനാണ്‌ ഈ കുട്ടി പുല്‍ക്കൂട്ടില്‍ കിടക്കുന്നത്‌?''

''അതേയ്‌, സത്രത്തില്‍ സ്ഥലമുണ്ടായിരുന്നില്ല. പിന്നെ അവന്റെ അമ്മ വളരെ ദരിദ്രയുമായിരുന്നു.''
''പിന്നീട്‌ ഈ കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌?'' അയാള്‍ ചോദ്യം തുടര്‍ന്നു. ഈ മനുഷ്യന്‌ ഇക്കാര്യങ്ങളൊന്നും അറിയില്ലേയെന്ന്‌ ഒന്ന്‌ സംശയിച്ചുവെങ്കിലും അവള്‍ മാന്യതയോടെ മറുപടി പറഞ്ഞു:
''അവിടുന്ന്‌ കുരിശില്‍ മരിച്ചു.''

''അവന്‍ ഇപ്പോള്‍ എവിടെയാണ്‌?'' സന്ദര്‍ശകന്‍ ചോദ്യം തുടര്‍ന്നു.
''അതറിയില്ലേ? അവിടുന്നിപ്പോള്‍ സ്വര്‍ഗത്തിലാണ്‌. യേശു മരിച്ചുവെങ്കിലും മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റു. നമ്മള്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‌ക്കും.''
അവിശ്വാസിയായ സന്ദര്‍ശകന്‌ പെണ്‍കുട്ടിയുടെ ഉറപ്പോടെയുള്ള മറുപടി ഈര്‍ഷ്യയാണുണ്ടാക്കിയത്‌. തിരിച്ചു പറയണമെന്ന്‌ തോന്നിയെങ്കിലും അയാള്‍ സ്വയം നിയന്ത്രിച്ചു. എങ്കിലും ഉള്ളില്‍ ഒരു നീറ്റല്‍.
ഈ കൊച്ചുകുട്ടി എത്ര ബോധ്യത്തോടെയാണ്‌ സംസാരിക്കുന്നത്‌. അവള്‍ ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും ഇപ്പോഴേ കണ്ടെത്തിയിരിക്കുന്നു. താനിപ്പോഴും ജീവിതത്തിന്റെ പൊരുളറിയാതെ അലയുകയാണ്‌. ഈ കുഞ്ഞിന്റെ വിശ്വാസം എനിക്കു കിട്ടിയിരുന്നെങ്കില്‍...

അയാള്‍ ചുറ്റുംനോക്കി. അനേകര്‍ എല്ലാം മറന്ന്‌ പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുന്നു. കത്തീഡ്രല്‍ കാണാനെത്തിയ ടൂറിസ്റ്റുകള്‍ കെട്ടിടത്തിന്റെ വലിപ്പവും മനോഹാരിതയും ആസ്വദിച്ച്‌ നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരുടെ മുഖത്ത്‌ എത്ര ശാന്തത! അവര്‍ ഈ കെട്ടിടത്തിന്റെ ഉള്ളില്‍ വേറെ എന്തോ കാണുന്നുണ്ട്‌. അതു കാണാന്‍ എന്റെ കണ്ണുകള്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍...
അയാള്‍ അറിയാതെ അടുത്തുകണ്ട ബെഞ്ചില്‍ ഇരുന്നു. മനസും ചിന്തകളും ദിവ്യമായ ഒരു സാന്നിധ്യംകൊണ്ട്‌ നിറയുന്നത്‌ ആശ്ചര്യത്തോടെ അയാള്‍ അനുഭവിച്ചു. ജീവിതത്തിലാദ്യമായി മനസ്‌ മറ്റൊരു തലത്തിലേക്കുയരുന്നു. തന്റെ ശൂന്യതയും സങ്കടങ്ങളും സ്വപ്‌നങ്ങളുമെല്ലാം അയാള്‍ ഹൃദയംകൊണ്ട്‌ സ്വര്‍ഗത്തിലേക്കുയര്‍ത്തി. തന്നെ സഹായിക്കണമേ, രക്ഷിക്കണമേ എന്നുള്ള രോദനവും ആത്മാവിലുയര്‍ന്നു.
പുല്‍ക്കൂട്ടിലെ ഉണ്ണീശോ തന്റെ നേരെ നോക്കി പുഞ്ചിരിക്കുന്നു. പുല്‍ക്കൂടിനരികില്‍ മുട്ടുകുത്തിനിന്നിരുന്ന പെണ്‍കുട്ടിയുടെ കണ്ണുകളിലെ തിളക്കവും അത്ഭുതഭാവവും ആ മനുഷ്യന്‍ ഏറ്റുവാങ്ങി.
** ** ** ** ** **
പുല്‍ക്കൂട്ടിലെ ഉണ്ണി ചെറുതാകാന്‍ നമ്മെ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും അത്ഭുതം കാണുന്ന കണ്ണുകളും സ്വന്തമാക്കാന്‍ ക്രിസ്‌മസ്‌ നമ്മെ ക്ഷണിക്കുകയാണ്‌. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമായ ക്രിസ്‌തുവിന്റെ മനുഷ്യാവതാരം വീണ്ടും അനുസ്‌മരിക്കുമ്പോള്‍ അത്ഭുതഭാവം നമ്മുടെ ഉള്ളിലും ഉണ്ടാകട്ടെ.

സ്‌നേഹം ജനിച്ച ദിവസം



പത്തൊന്‍പത്‌ മാസംമാത്രം പ്രായമുള്ളപ്പോഴാണ്‌ ഹെലന്‍ കെല്ലര്‍ അന്ധയും ബധിരയും ആയിത്തീര്‍ന്നത്‌. കാഴ്‌ചയുടെയും ശബ്‌ദത്തിന്റെയും ലോകത്തില്‍നിന്നും പുറന്തള്ളപ്പെട്ട അവള്‍ സ്‌പര്‍ശനത്തിലൂടെയാണ്‌ ബാഹ്യലോകത്തെയും ജീവിതത്തെയും മനസിലാക്കിയിരുന്നത്‌. കൈവെള്ളയില്‍ അക്ഷരങ്ങളെഴുതി സ്‌പര്‍ശന ഭാഷയിലൂടെ ആശയവിനിമയം നടത്താനും അവള്‍ പഠിച്ചു. ഒരിക്കല്‍ ഹെലന്‍ തന്റെ ടീച്ചറിന്റെ കൈവെള്ളയില്‍ എഴുതിക്കൊണ്ടു ചോദിച്ചു:

''ടീച്ചര്‍, സ്‌നേഹം എന്നു പറഞ്ഞാലെന്താ?''

ടീച്ചറാകെ വിഷമിച്ചു. കേള്‍ക്കാനോ കാണാനോ കഴിവില്ലാത്ത ഈ കുട്ടിക്ക്‌ സ്‌നേഹമെന്താണെന്ന്‌ എങ്ങനെ വിശദീകരിക്കും? നാളുകള്‍ കഴിഞ്ഞു... ആ വര്‍ഷത്തെ ക്രിസ്‌മസ്‌ ആഗതമായി. ക്രിസ്‌മസിനെക്കുറിച്ചും ക്രിസ്‌മസ്‌ ദിനത്തില്‍ സാന്താക്ലോസ്‌ കുട്ടികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‌കുന്നതിനെക്കുറിച്ചും ടീച്ചര്‍ സ്‌പര്‍ശനഭാഷയിലൂടെ ഹെലനെ പഠിപ്പിച്ചു. ഹെലനെയും (മറ്റു കുട്ടികളോടൊപ്പം) സാന്താക്ലോസിന്റെ സമ്മാനം വാങ്ങാന്‍ ഇരുത്തി. സാന്താക്ലോസ്‌ ഹെലനു കൊടുത്തത്‌ രണ്ട്‌ വലിയ സമ്മാനപ്പൊതികളാണ്‌. പായ്‌ക്കറ്റഴിച്ച്‌, തന്റെ സമ്മാനം ആസ്വദിച്ചതിനുശേഷം അടുത്തിരുന്ന കൂട്ടുകാരിയുടെ സമ്മാനവും അവള്‍ സ്‌പര്‍ശിച്ചാസ്വദിച്ചു. അപ്പോഴവള്‍ക്ക്‌ മനസിലായി കൂട്ടുകാരിക്ക്‌ കിട്ടിയത്‌ ഒരു ചെറിയ സമ്മാനമാണ്‌. അതിനാല്‍ അവള്‍ കരഞ്ഞുകൊണ്ടാണിരിക്കുന്നത്‌. അതില്‍ സങ്കടം തോന്നിയ ഹെലന്‍ തനിക്കു കിട്ടിയ സമ്മാനങ്ങളിലൊന്ന്‌ കൂട്ടുകാരിക്ക്‌ കൊടുത്തു. കൂട്ടുകാരിയുടെ കരച്ചില്‍ പോയി. അവള്‍ സന്തോഷവതിയായി.

ഇതു കണ്ടുകൊണ്ടിരുന്ന ടീച്ചര്‍ ഉടനെ ഹെലന്റെ കൈയില്‍ ഇങ്ങനെയെഴുതി. ''ഇതാണ്‌ സ്‌നേഹം.''
സ്‌നേഹം എന്നാല്‍ നല്‌കലാണെന്നും ദൈവം തന്റെ ഏകജാതനെ നല്‌കാന്‍മാത്രം ലോകത്തെ സ്‌നേഹിച്ചുവെന്നും ക്രിസ്‌മസ്‌ സ്‌നേഹത്തിന്റെ പെരുന്നാളാണെന്നും അവള്‍ മനസിലാക്കി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഹെലന്‍ കെല്ലര്‍ തന്റെ ഡയറിയില്‍ അപൂര്‍ണമായ അക്ഷരങ്ങള്‍കൊണ്ട്‌ ഇങ്ങനെ എഴുതിവച്ചു:

''സ്‌നേഹം ജനിച്ച ദിവസമാണ്‌ ക്രിസ്‌മസ്‌.''
ഒരിക്കല്‍ക്കൂടി ക്രിസ്‌മസ്‌ ആഘോഷിക്കുമ്പോള്‍ സ്‌നേഹം ഹൃദയത്തിലും ബന്ധങ്ങളിലും മാംസം ധരിക്കാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.

താരങ്ങളുടെ ശോഭ തടവറകളിലും നിറയട്ടെ....

ആര്‍ച്ച്ബിഷപ്പ് എം സുസപാക്യം
തിരുവനന്തപുരം: ക്രിസ്തുമസ്‌രാവുകളെ പ്രകാശമാനമാക്കാന്‍ നക്ഷത്രങ്ങളൊരുക്കി സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന ക്രിസ്തുമസ് നക്ഷത്രങ്ങളുടെ വിപണനം ലത്തീന്‍ കത്തോലിക്ക അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് എം സുസപാക്യം ജയില്‍ അങ്കണത്തില്‍ വച്ച് സാലിമോസസ് എന്ന തടവുകാരന് ക്രിസ്തുമസ്‌നക്ഷത്രം നല്‍കി ഉദ്ഘാടനം ചെയ്തു.

'അത്ഭുതം' എന്ന വികാരമാണ് നക്ഷത്രങ്ങള്‍ കണ്ടപ്പോള്‍ തന്റെ മനസ്സില്‍ നിറഞ്ഞത് എന്നുപറഞ്ഞ ആര്‍ച്ച്ബിഷപ്പ് സുസപാക്യം, താരങ്ങളുടെ ശോഭ ഇവിടുത്തെ തടവറകളിലും നിറയട്ടെ എന്ന് ആശംസിച്ചു. ജീവപര്യന്തം തടവുകാരനായ ഫറൂഖിന്റെ നേതൃത്വത്തിലാണ് നക്ഷത്രങ്ങളുടെ നിര്‍മ്മാണം. വീരന്‍, സഹദേവന്‍, പ്രസാദ് മാത്യു, സുരേഷ്ബാബു എന്നീ സഹതടവുകാര്‍ നിര്‍മ്മാണത്തില്‍ ഫറൂഖിനൊപ്പം പങ്കാളികളാണ്. ക്രിസ്തുമസ് നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന ആശയം മനസ്സില്‍ ഉടലെടുത്തപ്പോള്‍ ജയില്‍സൂപ്രണ്ട് ബി പ്രദീപിനോടാണ് ആദ്യം പറഞ്ഞത്. അദ്ദേഹത്തിന്റെയും മറ്റ് ജയിലുദ്യോഗസ്ഥരുടെയും പ്രോത്സാഹനത്തിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം സാധ്യമായതെന്നും ഫറൂഖ് പറഞ്ഞു.

1998ല്‍ എല്‍ ടി ടി ഇ കബീര്‍ എന്ന ഗുണ്ടാനേതാവിനെ അട്ടക്കുളങ്ങര സബ്ജയിലിന് മുന്നില്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് കരാട്ടെ ഫറൂഖ് എന്നറിയപ്പെടുന്ന ഫറൂഖ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലിലെത്തുന്നത്. 12 വര്‍ഷമായി ഒരൊറ്റ പരോള്‍ പോലും ലഭിക്കാതെ ജയിലില്‍ കഴിയുന്ന ഫറൂഖിന് അതില്‍ പരിഭവമുണ്ട്.

ഇതുപോലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ തടവുകാരെ തെറ്റിന്റെ പാതയില്‍ നിന്നും നന്മയിലേക്ക് കൊണ്ടുവരാന്‍ ഉപകരിക്കുമെന്ന് ജയില്‍സൂപ്രണ്ട് ബി പ്രദീപ് പറഞ്ഞു. ചപ്പാത്തിനിര്‍മ്മാണം പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നും ദിവസവും പതിനായിരത്തോളം ചപ്പാത്തികള്‍ വിറ്റുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന പെണ്‍തടവുകാരുടെ ബ്ലോക്കില്‍ കൂടുതല്‍ ചപ്പാത്തികള്‍ നിര്‍മ്മിക്കാനും ജയിലിലെ പച്ചക്കറികള്‍ ഉപയോഗിച്ച് ചപ്പാത്തിക്കൊപ്പം കഴിക്കാനുള്ള വെജിറ്റബിള്‍കറി നിര്‍മ്മിക്കാനുമുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ഡി ഐ ജി എച്ച് ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ഡി ഐ ജി അബ്ദുള്‍ ഹനീഫ്, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ എ കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച ചപ്പാത്തി വിപണിയില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയതിന് പിന്നാലെയാണ് ക്രിസ്തുമസ് നക്ഷത്രങ്ങളുടെ വരവ്.